പെരിന്തൽമണ്ണ: മഹാരാഷ്ട്രയിലെ റോഹായിൽ നടന്ന ദേശീയ മിക്സ് ബോക്സിംഗിൽ കേരളം 360 പോയിന്റുമായി ഓവറോൾ ചാന്പ്യൻമാരായി. 345 പോയിന്റുമായി മഹാരാഷ്ട്ര രണ്ടും 280 പോയിന്റുമായി കർണാടക മൂന്നും 250 പോയിന്റുമായി ഉത്തർപ്രദേശ് നാലും സ്ഥാനങ്ങളും നേടി. പതിനഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നായി 500ലധികം മത്സരാർഥികൾ പങ്കെടുത്തു.
കിഡ്സ്, സബ് ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. മാനേജർ സുബ്രഹ്മണ്യൻ, കോച്ച് ലക്ഷ്മണൻ, ക്യാപ്റ്റൻ ഫുഹാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 110 അംഗ കേരള ടീമാണ് വിജയം നേടിയത്.
അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് ദേശീയ കിരീടം ലഭിച്ചത്. മലപ്പുറം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള താരങ്ങൾക്ക് അജിത് പി. രാജു, മുഹമ്മദ് ജിബാസ്, യൂസഫ്, സുബ്രഹ്മണ്യൻ, ശശിധരൻ, ഷൈജേഷ്, നജിൽ, ഫാത്തിമ സന, അൻസിഫ്, ഹാറൂൻ, സുഹൈൽ, റോബർട്ട് എന്നിവരാണ് പരിശീലനം നൽകിയത്. മലപ്പുറത്തിന്റെ ഫുഹാദ് ബെസ്റ്റ് ഫൈറ്റർ അവാർഡ് നേടി.
ഒന്നാം സ്ഥാനക്കാരെ 2026ൽ നടക്കുന്ന വേൾഡ് ചാന്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തതായി ഇന്ത്യൻ മിക്സ് ബോക്സിംഗ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. കേരള ടീമിനെ ഇന്ന് രാവിലെ 10.30 ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി. രാജേഷ്, അയേണ്‍ ഫിസ്റ്റ് അക്കാഡമി ചെയർമാൻ സി. രാമകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിക്കും.